സാധാരണക്കാരന്റെ ജീവനോപാധിയാണ് ഓട്ടോറിക്ഷകളെന്നും നഗരങ്ങളിലും മറ്റും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷാ പെര്‍മിറ്റുകള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി.
കോഴിക്കോട് ജില്ലയിലെ വടകരയില്‍ നഗരപരിധിക്കു പുറത്തുള്ളവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് നല്‍കുന്നതിനെതിരെ വടകര മുനിസിപ്പല്‍ ഏരിയ ഓട്ടോറിക്ഷ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ഷാജി പി. ചാലിയുടെ നിരീക്ഷണം.
വടകരയില്‍ നഗരസഭാ പരിധിയിലുള്ളവര്‍ക്കു മാത്രമായി ഓട്ടോ പെര്‍മിറ്റ് ആര്‍ടിഎ അധികൃതര്‍ പരിമിതപ്പെടുത്തിയിരുന്നു. ഓട്ടോ പെര്‍മിറ്റ് ഇത്തരത്തില്‍ പരിമിതപ്പെടുത്തരുതെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ ഈ വ്യവസ്ഥ നീക്കി നഗരസഭാ പരിധിക്കു പുറത്തുള്ളവര്‍ക്കും പെര്‍മിറ്റ് അനുവദിച്ചു.
ഇതിനെയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഹര്‍ജി പരിഗണിക്കവെ വടകരയില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലെന്നും നഗരത്തില്‍ കൂടുതല്‍ ഓട്ടോകള്‍ക്ക് അനുമതി നല്കുന്നതു ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം സിംഗിള്‍ബെഞ്ച് തള്ളി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരസഭയും മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അടക്കമുള്ളവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി പറഞ്ഞു.