മങ്കിപോക്സ് വ്യാപകമാകുന്നതിനു പിന്നാലെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി കേരളം. രോഗപ്പകർച്ച ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ
സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ ആശുപത്രികളും ഇതു സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയർ പിന്തുടരണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകി. രാജ്യത്ത് ആദ്യമായി വാനരവസൂരി കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.
രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി ഐസൊലേഷൻ, ചികിത്സ, സാന്പിൾ ശേഖരണം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ. വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യും.
രോഗികളെയും സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാക്കി.
എല്ലാ മെഡിക്കൽ കോളജുകളിലും ആവശ്യമായ ക്രമീകരണം ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രതിരോധത്തിനുള്ള പരിശീലനവും ദ്രുതഗതിയിൽ നടക്കുന്നു. ഇതുവരെ 1200ലധികം ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി. ഡെർമറ്റോളജിസ്റ്റ്, ഫിസിഷൻ, പീഡിയാട്രിഷൻ, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവർക്കും വിദഗ്ധ പരിശീലനം നൽകുന്നു.
എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. വിമാനയാത്രക്കാരുടെ ഇടപഴകൽ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും കേരളത്തിനു പിന്നാലെ ഡൽഹിയിലും വാനര വസൂരി റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പുതുക്കിയ മാർഗനിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികൾ കേരളത്തിലും വ്യാപകമാക്കാനാണു തീരുമാനം. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആദ്യ പോസിറ്റീവ് കേസിൽനിന്നുള്ള സാന്പിൾ പരിശോധനയിൽ പശ്ചിമാ ആഫ്രിക്കൻ വൈറസ് വകഭേദം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകർച്ച കുറവുള്ളതും മരണനിരക്കു കുറവുള്ളതുമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം ചേർന്നു
കൂടുതൽ സംസ്ഥാനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം ചേർന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും വിദേശത്തുനിന്നു രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിരീക്ഷണത്തിലാക്കാനും സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഇവരുടെ സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും.
രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അത്യപൂർവ കേസുകളിൽ മാത്രമെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ. പ്രഗ്യാ യാദവ് പറഞ്ഞു.