വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ചതിന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരെ കേസെടുത്ത് പോലീസ്.
വധശ്രമം, മനപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാൻ അനിൽ കുമാർ, പേഴ്സണൽ സ്റ്റാഫ് വി.എം. സുനീഷ് എന്നിവർക്കെതിരെയെയും കേസെടുത്തു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം വലിയതുറ പോലീസാണ് കേസെടുത്തത്.
നരഹത്യാ ശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണു പോലീസിനോടു കോടതി നിർദേശിച്ചിരിക്കുന്നത്. വിമാനത്തിൽ വച്ചു മർദനമേറ്റ കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണു കോടതിയെ സമീപിച്ചത്.
വിമാനത്തിൽ പ്രതിഷേധിച്ചതിനു ഇ.പി ജയരാജൻ തങ്ങളെ ക്രൂരമായി മർദിച്ചതായി ഹർജിയിൽ പരാതിക്കാർ പറഞ്ഞു. പോലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേസെടുക്കാൻ കോടതി നിർദേശിച്ചത് തിരിച്ചടിയാണെന്നത് തെറ്റായ വ്യാഖ്യാനമാണെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. കോടതിക്കു മുൻപിൽ ഒരു കേസെത്തിയപ്പോൾ അതിന്റെ നടപടി ക്രമം മാത്രമാണുണ്ടായത്. അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട്. എല്ലാ അന്വേഷണങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.