കോഴിക്കോട് ∙ കേന്ദ്ര മരുന്നുപരിശോധനാ ലാബിന്റെ (സിഡിഎൽ) അംഗീകാരമില്ലാതെ പേവിഷ വാക്സീൻ വാങ്ങിയതിലെ പിഴവ് പൂർണമായും ശരിവച്ച്, വാക്സീൻ വിതരണം നിർത്തിവയ്ക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തീരുമാനിച്ചു. ഡൽഹിയിലുള്ള മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ ഇടപെട്ട് തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് സിഡിഎൽ സർട്ടിഫിക്കറ്റ് ഉള്ള 5000 വയ്‌ൽ വാക്സീൻ പാലക്കാട്ട് എത്തിച്ചു. ഇത് എല്ലാ ജില്ലകളിലേക്കും നൽകാനും കഴിഞ്ഞ ശനിയാഴ്ച എത്തിച്ച വാക്സീൻ പുറത്തെടുക്കേണ്ടെന്നുമാണ് വാക്കാൽ നിർദേശം. ഉദ്യോഗസ്ഥ തലത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമായതിനു പിന്നാലെ കോർപറേഷനിലെ ഉന്നതർക്കിടയിൽ ചെളിവാരിയേറും തുടങ്ങി.
െടൻഡർ നടപടികൾ വൈകിയതിലും നിലവാര പരിശോധന പൂർത്തിയാക്കാത്ത വാക്സീൻ വാങ്ങിയതിലും മാനേജിങ് ഡയറക്ടറും ജനറൽ മാനേജരും ക്വാളിറ്റി കൺട്രോളറും പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അടിസ്ഥാന പരിശോധനകൾ പോലും പൂർത്തിയാക്കാതെ വാക്സീൻ എത്തിക്കുന്നത് ശരിയല്ല എന്ന് കാണിച്ച് കോർപറേഷന്റെ ക്വാളിറ്റി കൺട്രോളർ ഫയലിൽ എഴുതിയിട്ടുണ്ടെന്നാണ് സൂചന. സിഡിഎൽ സർട്ടിഫിക്കറ്റ് ഇല്ലാതെ വാക്സീൻ എത്തിക്കുന്നതിന്റെ ഗൗരവം പർച്ചേസ് വിഭാഗവും അറിയിച്ചിരുന്നു.