കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കി മാറ്റാന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അധികൃതര്‍. ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്‍പനയും തടയാനായി വ്യാപക പരിശോധനയും പിഴയീടാക്കലും തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ നിയമം ലംഘിച്ചാല്‍ 10, 000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 50, 000 രൂപ വരെയുമാണ് പിഴ. ഇതിനായി വ്യാപാരികളെ അടക്കം ഉള്‍പ്പെടുത്തി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ നടപടികള്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. നേരത്തെ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോഴാണ് നടപടി ശക്തമാക്കിയത്.