യുഎഇയിൽ നിന്നു വന്ന യാത്രക്കാരന് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സന്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി രോഗിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
എല്ലാവരും മാസ്ക് ധരിക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്സിനേയും നമുക്ക് പ്രതിരോധിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.