ലൈഫ് മിഷനിലെ മൂന്നുലക്ഷം വീടും നാലു ഫ്ലാറ്റും കേരളത്തിന്റെ മണ്ണിലാണ് ഉയർന്നുനിൽക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അത് ചില രാഷ്ട്രീയ പാർടികൾ നടത്തിയതുപോലെ കേവലം പ്രഖ്യാപനമല്ല. കടലാസിൽ വരച്ച വീടുമല്ല. നിലവിൽ തയ്യാറാക്കുന്ന ലൈഫിന്റെ അന്തിമ ലിസ്റ്റ് ആഗസ്‌ത് 16ന് പ്രസിദ്ധീകരിക്കുമെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഏകീകൃത തദ്ദേശഭരണവകുപ്പ് യാഥാർഥ്യമാക്കാൻ സാധിച്ചു. അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽനിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടിയായി അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി. 2022– 23 വർഷത്തെ പദ്ധതി രൂപീകരണത്തിൽ കാലതാമസം വന്നു എന്നതാണ് വലിയ ആക്ഷേപമായി ഉന്നയിക്കുന്നത്. 14––ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവർഷമായതിനാലുള്ള സ്വാഭാവികമായ കാലതാമസം മാത്രമാണ് ഉണ്ടായത്. 2021–-22 വർഷം 7180 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചത്. ഇതിൽ 88.12 ശതമാനം ചെലവഴിച്ചു. 2022-–-23ലെ ബജറ്റിൽ 8048 കോടി രൂപയായി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 868 കോടി രൂപയാണ് വർധിച്ചത്. ഇതിന്റെ ആദ്യഗഡു ഇതിനകം കൈമാറി.
ലഹരിമുക്ത നവകേരളം സാക്ഷാൽക്കരിക്കുന്നതിന് എക്സൈസ് വകുപ്പ് ബഹുജന പങ്കാളിത്തത്തോടെ നിരവധി പ്രവർത്തനം ആസൂത്രണം ചെയ്തു. പുതിയ മദ്യനയം രൂപപ്പെടുത്തി. മദ്യശാലകൾ കുറഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാളും മദ്യ ഉപയോഗം കുറവ് എൽഡിഎഫ് ഭരണകാലത്താണ്. ടോഡി ബോർഡ് അധികം വൈകാതെ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.