പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്കായി 29,830 പഠനമുറികൾ നിർമിച്ചു നൽകിയിട്ടുണ്ടെന്നും പട്ടിക വർഗഗോത്ര സങ്കേതങ്ങൾ കേന്ദ്രീകരിച്ച് 250 സാമൂഹ്യപഠനമുറികൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
ശരാശരി 20 ലധികം വിദ്യാർഥികൾ ഓരോ സ്ഥാപനത്തിലും പഠിക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികൾ കാര്യക്ഷമമാക്കാൻ മണ്ഡലങ്ങളിൽ എംഎൽഎ ചെയർമാനായി നിരീക്ഷണ സമിതി രൂപീകരിക്കാൻ ഉത്തരവായിട്ടുണ്ടെ ന്നും ചോദ്യോത്തരവേളയിൽ മന്ത്രി അറിയിച്ചു.
പട്ടികജാതി വിഭാഗക്കാർക്കായി ഭൂമി വാങ്ങി നൽകുന്നതിനായി ലാൻഡ് ബാങ്ക് രൂപീകരണം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിൽ പട്ടികവർഗ വിഭാക്കാർക്കു മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടിക വർഗ വികസന വകുപ്പിന്റെ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിതര സംഘടനകളെ ഏൽപ്പിച്ചിട്ടില്ലെന്നും അട്ടപ്പാടിയിൽ എച്ച്ആർഡിഎസ് എന്ന സംഘടന പട്ടികവർഗ മേഖലയിൽ നടത്തിയ ഭവന നിർമാണ പദ്ധതിയിൽ വകുപ്പിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി അറിയിച്ചു.