24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ തിങ്കളാഴ്‌ച ;ഇന്നലെ റെക്കോഡ്‌
Kerala

ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ തിങ്കളാഴ്‌ച ;ഇന്നലെ റെക്കോഡ്‌

കാലവർഷം തുടങ്ങിയിട്ട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ തിങ്കളാഴ്‌ച. തളിപ്പറമ്പ്‌ മേഖലയിൽ 115.4 മില്ലീമീറ്റർ മഴയാണ്‌ തിങ്കളാഴ്‌ച പെയ്‌തത്‌. കണ്ണൂർ മേഖലയിലും തിങ്കളാഴ്‌ച കനത്ത മഴ പെയ്‌തു. 110.7 മില്ലീമീറ്ററാണ്‌ കണ്ണൂരിൽ പെയ്‌ത മഴ. ശനിയാഴ്‌ച തളിപ്പറമ്പ്‌ മേഖലയിൽ 110.6 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. തിങ്കളാഴ്‌ച തലശേരിയിൽ 90 മില്ലി മീറ്റർ മഴപെയ്‌തു. കഴിഞ്ഞ അഞ്ചിനാണ്‌ ഇതിനുമുമ്പ്‌ ജില്ലയിൽ കനത്ത മഴ ലഭിച്ചത്‌. കണ്ണൂർ മേഖലയിൽ 86.3 മില്ലീമീറ്ററും തളിപ്പറമ്പ്‌ മേഖലയിൽ 82.2 മില്ലീമീറ്ററും തലശേരിയിൽ 68.8 മില്ലീമീറ്ററും മഴ പെയ്‌തു.
ജീവൻ നഷ്ടമായത്‌ 
5 പേർക്ക്‌
കാലവർഷത്തിൽ ജില്ലയിൽ ജീവൻ നഷ്ടമായത്‌ അഞ്ചുപേർക്ക്‌.
പയ്യന്നൂർ സ്വദേശനി തമ്പായി, ചക്കൽ സ്വദേശിനി റാബിയ, പുന്നാട്‌ സ്വദേശി ചന്ദ്രൻ എന്നിവർ മുങ്ങിമരിച്ചു. നാറാത്ത്‌ തമിഴ്‌നാട്‌ സ്വദേശിനി മഴയിൽ തെങ്ങ്‌ വീണാണ്‌ മരിച്ചത്‌. മഴയിൽ വൈദ്യുതലൈൻ പൊട്ടിവീണ്‌ പേരാവൂർ സ്വദേശി ശ്രീജിൻ മരിച്ചു.
നശിച്ചത്‌ 108 ഹെക്ടർ 
കൃഷി, നഷ്ടം 5.83 കോടി
ജില്ലയിൽ കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ നശിച്ചത്‌ 108.26 ഹെക്ടർ കൃഷി. 2720 കർഷകർക്കാണ്‌ നഷ്ടമുണ്ടായത്. 5.83 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. 7.36 ഹെക്ടർ തെങ്ങ്‌കൃഷി നശിച്ചതിന്‌ 23.26 ലക്ഷമാണ്‌ നഷ്ടം കണക്കാക്കുന്നത്‌. 66.38 ഹെക്ടർ വാഴകൃഷിക്ക്‌ 4.84 കോടിയാണ്‌ നഷ്ടം. 11. 16 ഹെക്ടർ റബറാണ്‌ നശിച്ചത്‌. 3.26 ലക്ഷമാണ്‌ നഷ്ടം.
26,000 രൂപയുടെ കശുവണ്ടിയും രണ്ട്‌ ലക്ഷത്തിന്റെ അടക്കയും നശിച്ചു. 1.3 ലക്ഷം വിലവരുന്ന പത്തേക്കർ മരച്ചീനിയും 29.4 ലക്ഷം വിലവരുന്ന 19.6 നെൽകൃഷിയും നശിച്ചു.
താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം
തിങ്കളാഴ്‌ചത്തെ മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. തളിപ്പറമ്പ്‌ മേഖലയിൽ ഒരുവീട്‌ പൂർണമായും ആറ്‌ വീടുകൾ ഭാഗികമായും നശിച്ചു. ഇരിട്ടിയിലും തലശേരിയിലും രണ്ട്‌ വീടുകൾ ഭാഗികമായി തകർന്നു. പയ്യന്നൂരിൽ ഒരു വീട്‌ പൂർണമായും തകർന്നു.
ചെറുതാഴത്ത്‌ ഇരുപതിലേറെ വീടുകളിൽ വെള്ളം കയറി. ഏഴോത്ത്‌ റോഡിൽ വെള്ളം കയറി. രാമന്തളിയിൽ റേഷൻ കടയിൽ വെള്ളം കയറി 20 ചാക്ക്‌ അരി നശിച്ചു.
ഏഴരക്കടപ്പുറത്ത് കടലാക്രമണം
തോട്ടട
ഏഴരക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം. ഏഴര, ചേരക്കല്ല് ഭാഗത്താണ് കടൽ പ്രക്ഷുബ്ധമായത്. പലയിടത്തും കടൽഭിത്തിയില്ലാത്തതും ഭിത്തിയുടെ ഉയരക്കുറവും​ ശക്തമായ തിരമാലകളിൽ വെള്ളം കരയിലേക്ക് അടിച്ചുകയറാൻ കാരണമായി.
ഏഴര ഹാർബർമുതൽ ചേരക്കല്ലുവരെയേ കടൽഭിത്തിയുള്ളൂ. കടൽഭിത്തിയില്ലാത്ത പ്രദേശത്തെ ഒന്നരമീറ്ററോളം നീളത്തിൽ തീരം കടലെടുത്തു. ചേരക്കല്ല് ഭാഗത്തെ 14 തെങ്ങുകൾ കടപുഴകി വീണു. ഹാർബറിലെ ഒരു പോത്ത് ഒലിച്ചുപോയി. കടൽക്ഷോഭം തുടർന്നാൽ വീടുകളിൽനിന്ന്‌ മാറിനിൽക്കേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
കടൽക്ഷോഭത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച ഏഴരക്കടപ്പുറത്തെ ചേരക്കല്ല് പ്രദേശം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സന്ദർശിച്ചു. കണ്ണൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി കലക്ടർ ചന്ദ്രശേഖർ എന്നിവരോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും എംഎൽഎ അറിയിച്ചു.

Related posts

ഓപ്പറേഷന്‍ റെസ്ക്യു – ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു; ഒരാഴ്ച കർശന നിയന്ത്രണവും ട്രിപ്പിൾ ലോക്​ഡൗണും

Aswathi Kottiyoor
WordPress Image Lightbox