മങ്കൊമ്പ്> ചമ്പക്കുളത്താറ്റിൽ വീണ്ടും ആരവമുയരുന്നു. ഓളപ്പരപ്പിൽ ജലരാജക്കൻമാർ മിന്നൽപ്പിണർ തീർക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവം രണ്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷം ചൊവ്വാഴ്‌ച നടക്കും. കോവിഡിനെ തുടർന്ന് മുടങ്ങിയ ജലോത്സവം ഇക്കുറി വർധിത ആവേശത്തോടെയാണ് നാടാകെ വരവേൽക്കുന്നത്. സംസ്ഥാനത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന മൂലം വള്ളംകളിയിൽ ഇത്തവണ ചരിത്രത്തിലാദ്യമായി ഒമ്പത് ചുണ്ടൻ വള്ളങ്ങൾ തുഴയെറിയും. ബോണസ് വാങ്ങാതെ പരിശീലനത്തുഴച്ചിലിനുശേഷമാണ് ചുണ്ടനുകൾ മത്സരത്തിൽ പങ്കെടുക്കുന്നത്. സി ബിഎല്ലിന്റെ മൂന്നൊരുക്കമായാണ് ബോട്ട്ക്ലബുകൾ ഈ ജലമേളയെ കണക്കാക്കുന്നത്.
വള്ളംകളിക്കു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്‌ഠാനങ്ങളും നടക്കും. പകൽ 2.10ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്‌റ്റന്റ് കമീഷണർ ജെ ആശാകുമാരി, ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാ. ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. 2.30ന് കളിവള്ളങ്ങളുടെ ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നിന് മത്സരം ആരംഭിക്കും.
ഇടവേളയിൽ നടക്കുന്ന സാസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യും. കുടുംബശ്രീ വനിതകളുടെ പ്രദർശന തുഴച്ചിൽ ഉണ്ടാകും.സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നടത്തും.