ആഫ്രിക്കൻ പന്നിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി അഥവാ ആഫ്രിക്കൻ സ്വൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗങ്ങളിലോ ഈ രോഗം ഉണ്ടാകുന്നില്ല.
ഫലപ്രദമായ വാക്സീനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. ഈ രോഗബാധ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ആഫ്രിക്കൻ സ്വൈൻ ഫീവർ ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മൃഗസംരക്ഷണം ഓഫീസർമാർക്കും അതോടൊപ്പം സംസ്ഥാനത്തെ എല്ലാ രോഗ നിർണയ സ്ഥാപനങ്ങൾക്കും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.