മഴ കനത്തതോടെ വില്ലനായി പാമ്പുകളും. വെള്ളം കയറി മാളങ്ങൾ നശിച്ചതോടെ പുതിയ വാസസ്ഥാനം തേടുകയാണ് ഇവ. പാമ്പിൻകുഞ്ഞുങ്ങളാകട്ടെ സ്വന്തം ആവാസവ്യവസ്ഥ കണ്ടെത്തുന്ന സമയവും. പലപ്പോഴും വീട്, വിറകുപുര തുടങ്ങിയ ആൾപ്പെരുമാറ്റമുള്ള ഇടങ്ങൾ താവളമാക്കുന്ന സ്ഥിതിയുണ്ടെന്നും അശ്രദ്ധ മനുഷ്യജീവൻ അപഹരിച്ചേക്കാമെന്നുമാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 750 പേർ. സമീപകാല കണക്കുംകൂടി ചേർക്കുമ്പോൾ ഇനിയും ഉയരും. ഓരോവർഷവും പാമ്പുകടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നത് 3000 പേർ വരും. 2020ൽ 76, 2021ൽ 40 പേരും മരിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലുൾപ്പെടെ ജാഗ്രത പുലർത്തിയാൽ അപകടം ഒഴിവാക്കാം.
ഭൂരിഭാഗവും ‘പാവങ്ങൾ’; വില്ലന്മാർ പത്തിൽ താഴെ
പാമ്പുകൾക്ക് പാരിസ്ഥിതിക പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് കാണപ്പെടുന്നവയിൽ പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ അപകടകരമാകാവുന്ന തരത്തിൽ ഉഗ്രവിഷമുള്ളൂ. മൂർഖൻ, വെള്ളിക്കട്ടൻ, ചേനത്തണ്ടൻ(അണലി), ചുരുട്ടമണ്ഡലി, മുഴമൂക്കൻ, കുഴിമണ്ഡലി, രാജവെമ്പാല എന്നിവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവയാണ് ഭൂരിഭാഗം അത്യാഹിതങ്ങൾക്കും പിന്നിൽ.
വനത്തിലെ പാമ്പുകടി: 10 ലക്ഷം സഹായധനം
വനത്തിനകത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ അനന്തരാവകാശിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത് 10 ലക്ഷം രൂപ. കാടിന് പുറത്തെങ്കിൽ രണ്ടു ലക്ഷവും. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും രണ്ടു ലക്ഷം നൽകും. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്‌ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും പട്ടികവർഗക്കാരെങ്കിൽ മുഴുവൻ തുകയും നൽകും. സഹായത്തിന് അക്ഷയകേന്ദ്രം വഴി ഇ ഡിസ്‌ട്രിക്ടിലൂടെ ഓൺലൈനായി അപേക്ഷിക്കണം.