സംസ്ഥാനത്ത് കോവിഡ് 4,244 കുട്ടികളെ അനാഥമാക്കി. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ ഇരുവരും മരിച്ചതും, മാതാപിതാക്കളില്‍ ഒരാള്‍ നേരത്തെ മരിച്ചതും ശേഷിക്കുന്ന ആള് കോവിഡ് ബാധിച്ച് മരിച്ചവരുമായുള്ളവരുടെ കണക്കുകളാണിത്.
756 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ട തൃശൂര്‍ ജില്ലയാണ് മുന്‍പന്തിയിൽ. തിരുവനന്തപുരം-460, കൊല്ലം-244, പത്തനംതിട്ട-103, ആലപ്പുഴ-269, കോട്ടയം-318, ഇടുക്കി-110, എറണാകുളം-270, പാലക്കാട്-554, മലപ്പുറം-442, വയനാട്-38, കോഴിക്കോട്-244, കണ്ണൂര്‍-336, കാസര്‍ഗോഡ്-100 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
അനാഥരായ കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതു വരെ പ്രതിമാസം 2,000 രൂപ കൂട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
അതിനിടെ ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 28,021 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. കോവിഡ് വീണ്ടും ഉയരുമ്പോഴും വേണ്ട പരിശോധനകള്‍ ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24,250 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് പിടിപ്പെട്ടത്.