Uncategorized

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ‘വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികളെ എന്തിന് സംരക്ഷിക്കുന്നു?’; ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഹസിച്ചു. പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് മനഃപൂര്‍വ്വം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടുത്ത വെള്ളിയാഴ്ചയ്ക്കകം പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം അനുസരിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതിലാണ് അഡീഷണല്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചത്. ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിനും അഭിഭാഷകനുമെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. എന്തുകൊണ്ടാണ് വകുപ്പ് സെക്രട്ടറിക്ക് യഥാസമയം അറിയിപ്പ് നല്‍കാത്തതെന്ന് ചോദിച്ചപ്പോള്‍ വിജിലന്‍സ് വിഭാഗം വിട്ടുപോയെന്നായിരുന്നു മറുപടി. പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ചോദ്യം ഉയര്‍ത്തുകയായിരുന്നു.നേരത്തെ നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിന് മതിയായ ന്യായീകരണം ഇല്ലെന്ന് നിരീക്ഷിച്ചാണ് നേരിട്ട് ഹാജരാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി കാത്തിരിക്കുകയാണെന്നാണ് നേരത്തെ എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതിയില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര് വീണ്ടും സാവകാശം ചോദിച്ച സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇന്നലെ അംഗീകരിച്ചിരുന്നില്ല. അന്വേഷണസംഘം പ്രോസിക്യൂഷന്‍ അനുമതിക്കായി നല്‍കിയ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ആയിരുന്നു കഴിഞ്ഞതവണ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തി എന്നും വയനാട്ടിലെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി എന്നുമാണ് അന്വേഷണസംഘം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button