അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട ചുമതല നൽകും.
സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കും. കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ശ്രീഹരി നഗ്ന ചിത്രങ്ങൾ വിറ്റത് പണം വാങ്ങിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ വിറ്റതിന്റെ ചാറ്റ് രേഖകൾ പോലീസിന് ലഭിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന.
ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റക്കാരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിദ്യാര്‍ത്ഥിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് അറിയിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കോളജിലെ വിവിധ പരിപാടികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. 2025 ഡിസംബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു.




