ഇറാന് കുരുക്ക് മുറുകുന്നു; സാമ്പത്തിക ഉപരോധത്തിൽ പങ്കുചേർന്ന് യുറോപ്യൻ യൂണിയനും

ദുബൈ: ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നടപടികളിൽ പങ്കു ചേർന്ന് യൂറോപ്യൻ യൂണിനും. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലധികമായി പുതിയ സംഘർഷങ്ങളില്ല.
സാമ്പത്തിക യുദ്ധത്തിൽ പങ്കുചേരുന്നത് യഥാർഥ യുദ്ധം തന്നെയായി കണക്കാക്കി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ കൂടി ഔദ്യോഗികമായി ഇറാനെതിരായ സാമ്പത്തിക നടപടികൾ പങ്കുചേർന്നെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇതോടെ സാമ്പത്തികമായ തിരിച്ചടി കനക്കും. അമേരിക്ക നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് ഇതെല്ലാമെന്ന് ഇറാൻ തിരിച്ചടിക്കുന്നു. റിസർവ് എണ്ണ ശേഖരം താഴുകയും ബോണ്ടിലും എണ്ണവിലയിലും ഉള്ള പ്രതിസന്ധി ഉയരുകയും ചെയ്തതോടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയാണ് തളരുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു.
അമേരിക്കൻ ഉപരോധം മറികടന്ന് തങ്ങൾ എണ്ണ വിറ്റെന്നും ഇറാൻ അവകാശപ്പെടുന്നു. സെപ്തംബർ 2 വരെയുള്ള 11 ദിവസത്തിനുള്ളിൽ 100 കോടി ഡോളർ എണ്ണ വരുമാനം മാത്രമായി ലഭിച്ചെന്ന് ഇറാൻ പറഞ്ഞു. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ബോധപൂർവമുള്ള ആക്രമണമാണെന്ന് നൂതന ഗൈഡഡ് ബോബംബിന്റെ ചിത്രങ്ങൾ സഹിതമാണ് ഇറാൻ ആരോപിക്കുന്നത്. എന്നാൽ അമേരിക്ക ഇത് നിഷേധിച്ചു. പ്രത്യക്ഷത്തിൽ കാര്യമായ ഇടപെടലുകൾ ഇല്ലാതെത്തന്നെ സംഘർഷം കഴിഞ്ഞ 24 മണിക്കൂറായി നിലച്ച നിലയിലാണ്.




