ടിവിയും പ്രിൻ്ററും അടിച്ചുമാറ്റി മാസ്ക് ധരിച്ചെത്തിയ സംഘം, പാർട്ടി ഓഫീസിന് നേരെ ആക്രമണം; ബിജെപിയുടെ ഗുണ്ടകളെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. മാസ്ക്കും ഹെൽമെറ്റും ധരിച്ചെത്തിയ സംഘം ഓഫീസ് ആക്രമിച്ച് ടിവി, പ്രിൻ്റർ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി കടന്നു. കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പട്ടത്. ആക്രണത്തിന് പിന്നിൽ ബിജെപിയുടെ ഗുണ്ടകളാണെന്ന് ആരോപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിഷേക് ബാനർജി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ആണ് ആക്രമണം നടന്നതെന്നാണ് അഭിഷേക് ബാനർജി പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഓഫീസിനുള്ളിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നതും ടിവി അടക്കമുള്ള ഉപകരണങ്ങളുമായി മാസ്ക് ധരിച്ചെത്തിയ സംഘം കടന്നുപോകുന്നതും കാണാം.
ആയുധധാരികളായ ബിജെപി ഗുണ്ടകളാണ് കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള പാർട്ടി ഓഫീസ് തല്ലിത്തകർത്തതെന്നും നിയമവാഴ്ചയ്ക്ക് മേലുള്ള ലജ്ജാകരമായ ആക്രമണമാണ് നടന്നതെന്നും അഭിഷേക് ബാനർജി വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ആക്രമിക്കപ്പെട്ടുവെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ഫോണുകൾ തട്ടിയെടുത്തുവെന്നും ഫർണിച്ചറുകൾ തകർത്തുവെന്നും ഓഫീസ് അപ്പാടെ അലങ്കോലപ്പെടുത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നും അഭിഷേക് ബാനർജി പറഞ്ഞു.




