Uncategorized

28 വർഷമായി പ്രവാസി; തീവ്രപരിചരണവിഭാഗത്തിൽ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മൂന്ന് മാസമായി റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പൻ ചൂണ്ടക്കാടൻ (59) മരിച്ചു. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ മേയ് 12-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻറിലേറ്ററിന്‍റെയും അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ രോഗത്തോടു പൊരുതിവരികയായിരുന്നു.

ഒരു മാസം മുൻപ് ആരോഗ്യനിലയിൽ ചെറിയ പുരോഗതി കണ്ടതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ ഡോക്ടർമാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. അയ്യപ്പൻ ആശുപത്രിയിലായതു മുതൽ ചികിത്സാ വിവരങ്ങൾ നാട്ടിലെ കുടുംബത്തെ കൃത്യമായി അറിയിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ 28 വർഷമായി പ്രവാസിയായ അയ്യപ്പൻ ഒന്നര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയിവന്നത്. പരേതനായ ചാത്തന്റെയും കുഞ്ഞിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സ്നേഹ, മേഘ, അക്ഷയ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കവീനർ റിയാസ് ചിങ്ങത്ത്, പി.എം. ബഷീർ സിയാംകണ്ടം, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, ജുനൈദ് താനൂർ, ഷറഫു തേഞ്ഞിപ്പലം, സുഹൃത്ത് നബീൽ എന്നിവർ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button