ശബരിമല സ്വർണക്കൊള്ള കേസ്: സെപ്റ്റംബർ 25നകം അന്തിമ കുറ്റപത്രം, ഹൈക്കോടതിയിൽ എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സെപ്റ്റംബർ 25നകം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. എസ്ഐടി തലവൻ എസ്പി ശശിധരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് കട്ടിളപ്പാളി കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
നിലവിലെ അന്വേഷണ പുരോഗതി തൃപ്തികരമാണെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ കാരണമായതെന്നും എസ്ഐടി വ്യക്തമാക്കി. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം, സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.




