നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളികളുടെ14 ലക്ഷത്തിന്റെ സ്വർണാഭരണം കവർന്നു

മുംബൈ: തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു.താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്. മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്ടാവ് തട്ടിയെടുത്തത്.
ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്ഷനു സമീപത്താണു കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന, ലോക്കർ കവർച്ചസംഘത്തിൽപെട്ട കെ.എൻ.നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.




