വേഗതയുടെ രാജകുമാരിക്ക് ഓണസമ്മാനം; ദേവപ്രിയയ്ക്ക് വീടിന്റെ താക്കോൽ കൈമാറി പിണറായി വിജയൻ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ദേശീയ റെക്കോർഡ് നേടിയ ദേവപ്രിയയ്ക്ക് സിപിഐഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറി പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. 38 വർഷത്തെ റെക്കോർഡ് ദേവപ്രിയ ഭേദിച്ചു എന്നും കൂടുതൽ നേട്ടങ്ങൾ നേടാനാകുന്നതിൻ്റെ മുന്നോടിയാണിത് എന്നും പിണറായി വിജയൻ പറഞ്ഞു. ദേവപ്രിയയുടെ വീട് പൂർത്തിയാക്കാൻ ശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ദേവ പ്രിയയ്ക്ക് കായിക ലോകത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം രൂപ മുതൽമുടക്കിൽ കാൽവരിമൗണ്ട് കൂട്ടക്കല്ല്- കാമാക്ഷി റോഡരികിൽ നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് പൂർത്തീകരിച്ചത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗം ഓട്ട മത്സരത്തിൽ 38 വർഷത്തെ റെക്കോർഡാണ് ഇടുക്കി കാൽവരി മൗണ്ട് കൂട്ടക്കല്ല് സ്വദേശിനി ദേവപ്രിയ തകർത്തത്. തന്റെ മെഡലുകളും സമ്മാനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള വീട് വേണമെന്ന ആഗ്രഹമായിരുന്നു ദേവപ്രിയ അന്ന് പങ്കുവെച്ചത്. ഇടുക്കി സിപിഐ എം ജില്ലാ കമ്മിറ്റി ദേവപ്രിയയ്ക്ക് വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ പത്തുമാസം മുൻപ് തറക്കലിട്ട വീടിൻ്റെ നിർമ്മാണം വിവിധ ബഹുജന സംഘടനകളുടെ സഹായത്തോടെ പൂർത്തിയാക്കി. ഡിവൈഎഫ്ഐ ,ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങി ബഹുജന സംഘടനകൾ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളും കൈമാറി.




