Uncategorized

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു, നിരവധി പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

ഭാവ്നഗർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും വ്യാജമദ്യ ദുരന്തം. വിഷമദ്യം ഉള്ളിൽച്ചെന്ന് മരിച്ചവരുടെ എണ്ണം ഏഴായി. 12 പേർ വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വ്യാജമദ്യ ശൃംഖലയുമായി ബന്ധമുള്ള 21 പേർക്കെതിരെ പോലീസ് കേസെടുക്കുകയും പ്രധാന കണ്ണികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഘോഘ താലൂക്കിലെ ഖർക്കാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശവാസിയായ യുവാവിന് പോലീസിൽ ജോലി ലഭിച്ചതിന്റെ സന്തോഷ സൂചകമായി സുഹൃത്തുക്കൾക്കും ഗ്രാമവാസികൾക്കുമായി സംഘടിപ്പിച്ച വിരുന്നിലാണ് വ്യാജമദ്യം വിതരണം ചെയ്തത്. മദ്യം കഴിച്ചതിന് തൊട്ടുപിന്നാലെ പലർക്കും കഠിനമായ ഛർദ്ദിയും കാഴ്ചമങ്ങലും അനുഭവപ്പെടുകയായിരുന്നു.

വിദേശമദ്യത്തിന്റെ ലേബലിൽ എത്തിച്ച വ്യാജമദ്യത്തിൽ മാരകമായ മെഥനോളോ വിഷരാസവസ്തുക്കളോ കലർന്നതായി പ്രാഥമിക ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വ്യാജമദ്യ കടത്തുകാർ ഉൾപ്പെടെ 21 പേർക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിൽ നിന്ന് അനധികൃതമായി എത്തിച്ച മദ്യമാണ് വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭാവ്നഗറിലെ സർ തഖ്തസിംഹ്ജി ജനറൽ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി 12 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുന്നു. സംഭവത്തെ തുടർന്ന് ഭാവ്നഗറിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം വ്യാജമദ്യ ശൃംഖലകൾ പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button