ഇളനീരുമായി വ്രതക്കാരായ തണ്ടയാൻമാർ കൊട്ടിയൂരിലെക്ക് എത്തി തുടങ്ങി ഇളനീർവെപ്പ് ഇന്ന്.

വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ്പ് ഞായറാഴ്ച്ച അക്കരെ സന്നിധിയിൽ നടക്കും. വിവിധ മഠങ്ങളിൽ നിന്നും ദീർഘ ദൂരം നടന്ന് വ്രതവിശുദ്ധിയോടെ കൊട്ടിയൂരിലെത്തിയ ഭക്തന്മാർ ഇളനീർക്കാവുകളുമായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർ വെപ്പിനുള മുഹൂർത്തം കാത്തിരിക്കും. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഞായറാഴ്ച്ച വൈകുന്നേരത്തോടെ കൊട്ടിയൂരിലെത്തും. രാത്രിയിലെ പൂജയും ശ്രീഭൂതബലിയും കഴിയുന്നതോടെ കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിക്കും. വാക്കൻ്റെ കുഴലൂത്തിന്റെയും മുന്നൂറ്റാൻ്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നെള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും.
തുടർന്ന് കുടിപതി കാരണവർ വെളിക്കിടാരം വച്ച് രാശി വിളിക്കുന്നതോടെ ഇളനീർ വെപ്പ് ആരംഭിക്കും. ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്ന് വലംവച്ചതിന് ശേഷമാണ് ഇളനീർകാവുകൾ പെരുമാൾക്ക് സമർപ്പിക്കുക. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി വ്രതക്കാർ മടങ്ങും. ഇളനീർ വെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും ഏറ്റവും ഒടുവിലായിരിക്കും എണ്ണ സമർപ്പണം. കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുളള കത്തികളും സമർപ്പിക്കും




