Uncategorized

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണ്ണമായും തീർപ്പാക്കുന്നത്. വിദ്യാർഥികളുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സപ്പെടാതിരിക്കാനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്.

പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കുന്നതിൻറെ ഭാഗമായി നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇപ്പോൾ 30 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള 84 ദിവസത്തിനകം പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായി ആകെ 310 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. പുതിയ ഉത്തരവിൻറെ അടിസ്ഥാനത്തിൽ പിന്നാക്ക ക്ഷേമവകുപ്പ് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. അനുവദിച്ച തുക അർഹരായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾ വകുപ്പ് വേഗത്തിലാക്കും.

സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിലെ വകുപ്പിന്റെ സുപ്രധാന വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സാമ്പത്തിക പരിമിതികൾ കാരണം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായി തീർപ്പാക്കുന്നതിനായി അനുവദിച്ച 30 കോടി രൂപയുടെ അധിക ധനസഹായം വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകും. 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചതിലൂടെ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ക്ഷേമത്തിന് സർക്കാർ നൽകുന്ന പ്രാധാന്യവും വ്യക്തമാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button