Uncategorized

ശബരിമല നിത്യപൂജ അഴിമതി; സ്വർണക്കൊള്ള കേസ് പ്രതികൾക്ക് പങ്കെന്ന് വിജിലൻസ്, റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന്

തിരുവനന്തപുരം: ശബരിമല നിത്യപൂജ അഴിമതിയിൽ സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബു ഉൾപ്പെടെയുള്ളവർക്ക് പങ്കെന്ന് സംശയിക്കുന്നതായി വിജിലൻസ്. സ്വർണക്കൊള്ളക്കേസിൽ പ്രതികളായ അഡ്‌മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് ഓഫീസർമാർ അഴിമതിക്ക് തുടക്കമിട്ടെന്നും ഇതിന്റെ ചുവടുപിടിച്ചാണ് ക്രമക്കേട് തുടരുന്നതെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ശബരിമലയിൽ നിത്യപൂജയുടെയും അഷ്ടാഭിഷേകത്തിന്റെയും പേരിൽ ക്രമക്കേട് നടന്നതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ക്രമക്കേട് എത്രമാത്രം ഗുരുതരമാണെന്ന് തെളിയിക്കുന്ന വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പാണിത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് നിത്യപൂജയുടെ പേരിൽ ശബരിമലയിൽ നടന്നത്. മീന മാസ പൂജയോടനുബന്ധിച്ച് അഷ്ടാഭിഷേകം നടത്തിയതിന് മാത്രം ഒരു ലക്ഷത്തി ആയിരത്തിഒരുനൂറ് (1,01,100) രൂപയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എഴുതി എടുത്തത്.

മാസ പൂജകളുടെ മാത്രം കണക്കെടുത്തപ്പോൾ 5,15,100 രൂപ എഴുതി എടുത്തതായി കണ്ടെത്തി. മണ്ഡല മകരവിളക്ക് സീസണുകളിലെ കണക്ക് കൂടിയെടുത്താൽ വലിയൊരു തുക വരും. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ അഡ്മിനിസ്ട്രേറ്റീവ് ഓഫീർമാരായ മുരാരി ബാബു. എസ്. ശ്രീകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കൂമാർ എന്നിവരുടെ കാലത്താണ് ക്രമക്കേടിന് തുടക്കമെന്നാണ് വിജിലൻസിന്റെ സംശയം. ഇതിന്റെ ചുവടുപിടിച്ചാണ് ക്രമക്കേട് തുടരുന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സന്നിധാനത്ത് നിത്യപൂജയ്ക്കു വേണ്ടി സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ് സാധനങ്ങൾ വാങ്ങി നൽകുന്നത്. എന്നാൽ ഈ സാധനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വാങ്ങിയതായി കണക്കുണ്ടാക്കി തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിന്നും വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ നിത്യപൂജയുടെ ഓഡിറ്റ് നടത്തി തിരിമറി കണ്ടെത്തി നഷ്ട്ടപ്പെട്ട തുക കുറ്റക്കാരായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരിൽ നിന്നും പലിശ സഹിതം തിരികെ പിടിക്കണമെന്നാണ് വിജിലൻസ് ശുപാർശ. ബിൽ പാസാക്കിയ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button