Uncategorized

‘കാട്ടിൽ കൊണ്ടുവന്നതും അനിയത്തിയെ കൊന്നതും അച്ഛനാണ്’; ക്രൂരതയുടെ ചുരുളഴിച്ച് അഞ്ചുവയസുകാരന്റെ മൊഴി, പിതാവ് പിടിയിൽ

പൂനെ: മൂന്നരവയസുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ പിതാവിനെ കുടുക്കിയത് അഞ്ചുവയസുകാരൻ്റെ മൊഴി. പൂനെ ജില്ലയിലെ ജുന്നാറിലെ വനപ്രദേശത്താണ് പിതാവ് രണ്ടുമക്കളെയും കഴുത്ത് ഞെരിച്ച് കാട്ടിൽ ഉപേക്ഷിച്ചത്. മരിച്ചെന്ന് കരുതിയാണ് രണ്ടുമക്കളെയും പിതാവ് കാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തിൽ മൂന്നര വയസ്സുകാരിയായ ഹർഷദ കൊല്ലപ്പെട്ടു. എന്നാൽ, പിതാവിൻ്റെ കൊലക്കയറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ച് വയസുകാരനായ മകൻ നൽകിയ മൊഴിയാണ് ഈ ക്രൂരതയുടെ ചുരുളഴിച്ചത്.
‘അച്ഛനാണ് ഞങ്ങളെ കാട്ടിൽ കൊണ്ടുവന്നത്, അനിയത്തിയെ കൊന്നത് അച്ഛനാണ്’ എന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
മോഷി സ്വദേശിയായ സാഗർ സദാശിവ് ഷിൻഡെ (29) ആണ് തൻ്റെ രണ്ട് മക്കളെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് കൊടുംകാട്ടിലെത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയും കുടുംബതർക്കങ്ങളുമാണ് ഈ കടുംകൈ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് പറയുന്നതനുസരിച്ച്, സാഗർ സദാശിവ് ഷിൻഡെയുടെ ഭാര്യ ചില കുടുംബ തർക്കങ്ങളെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. മകൻ ആര്യനും മകൾക്കും മാതാപിതാക്കൾക്കുമൊപ്പം സാഗർ സദാശിവ് മോഷിയിലെ ഗൈക്‌വാദ് വാസ്‌തിയിൽ താമസിച്ചു വരികയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജോലി നഷ്‌ടപ്പെട്ടതോടെ ഇയാൾക്ക് കുട്ടികളെ പരിപാലിക്കാൻ പറ്റാതായി.
പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്‌ച, ഷിൻഡെ രണ്ട് കുട്ടികളെയും ജുന്നാറിലെ അലഖിന്ദി ഗ്രാമത്തിലെ വനപ്രദേശത്തേക്ക് കൊണ്ടുപോയി. കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ഇരുവരും മരിച്ചുവെന്ന് കരുതി മൃതദേഹങ്ങൾ വനപ്രദേശത്ത് ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടതായി പൊലീസ് പറയുന്നു. എന്നാൽ ബുധനാഴ്‌ച രാവിലെ, മകൻ ആര്യന് ബോധം വരികയും കരയാൻ തുടങ്ങുകയും ചെയ്തു. ഇത് അടുത്തുള്ള ഗ്രാമത്തിലുള്ള ചിലർ കേൾക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആലെഫാറ്റ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടി നൽകിയ വിവരമനുസരിച്ച് മുത്തച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
പിന്നീട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചാക്കൻ പ്രദേശത്ത് നിന്ന് കുട്ടികളുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പൊലീസ് സംഘം കാട്ടിൽ എത്തി മകളുടെ മൃതദേഹം കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതകകുറ്റമടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button