സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.
ഇന്നലെ രാവിലെ സ്വർണവില ഉയർന്നിരുന്നെങ്കിലും പിന്നീട് അസംസ്കൃത എണ്ണവില വർധിച്ചതാണ് സ്വർണം ഇടിയാൻ കാരണം. ഹോർമുസ് കടലിടുക്കിൽ സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞിട്ടില്ല. ഇറാന്റെ കപ്പൽ യുഎസ് നാവികസേന തടയുക കൂടി ചെയ്തതോടെ വീണ്ടും യുദ്ധമുണ്ടാവുമോ എന്ന ആശങ്കകൾ എണ്ണവിലയെ ഉയർത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109.6 ഡോളറായി ഉയർന്നു.
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 11 ഡോളർ ഇടിഞ്ഞ് 4668 ഡോളർ എന്ന നിലയിലാണ്. വെള്ളി 74.52 ഡോളർ എന്ന നിലയിലുമാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടിയത് സ്വർണവിലയിൽ ഇടിവുണ്ടാക്കിയിരുന്നു. മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്ന പവൻ വില പിന്നീട് ലക്ഷത്തിന് താഴേക്ക് വീണിരുന്നു. വെടിനിർത്തൽ ധാരണയായതിന് പിന്നാലെയാണ് വീണ്ടും ഉയർന്നത്.




