കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പടന്ന എടച്ചാക്കൈയിൽ ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ അഴിക്കാൽ ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് എടച്ചാക്കൈ ജംഗ്ഷനിൽ സമാപിച്ചു. ശൈശവ വിവാഹം നടത്തിയ പടന്ന ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് പി കെ താജുദ്ദീൻ നാടിന് അപമാനമാണെന്നെ മുദ്രാവാക്യവുമായാണ് ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കാസർകോഡ് ഡി സി സി പ്രസിഡൻറ് പി കെ ഫൈസലിന്റെ സഹോദരൻ കൂടിയായ പി കെ താജുദ്ദീന്റെ ഇടപെടലിനെ തുടർന്നാണ് വിവാഹം നടത്തിയതെന്ന് ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ഇടപെടൽ കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കൾ നടത്തുന്നതായി ആക്ഷേപമുയരുന്നുണ്ട്




