തമിഴ്നാട് തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം; പോരാട്ടം ശക്തമാക്കി മുന്നണികൾ

അവസാന ലാപ്പിലും ബിജെപി വിരുദ്ധ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തമിഴ്നാടിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവച്ചതും മണ്ഡലപുനർനിർണയം പോലെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകാവുന്ന നീക്കങ്ങളുമെല്ലാം കൃത്യമായി ഉപയോഗിക്കാൻ സ്റ്റാലിന് കഴിഞ്ഞു. ഇതിൽ പ്രതിരോധത്തിലാണ് ബി ജെ പി.
ഡിഎംകെ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളും മണ്ഡലങ്ങളിൽ വലിയ ചർച്ചയാണ്. അതേസമയം പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് തമിഴ്നാട്ടിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തും. വൈകീട്ട് അഞ്ച് മണിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തും. രാവിലെ 11.30 മുതലാണ് പ്രചാരണം ആരംഭിക്കുക. നാളെ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തും.
തിരുപ്പൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇന്നത്തെ പ്രചാരണം. ടി വി കെ അധ്യക്ഷൻ വിജയ് ഇന്നലെ പെരമ്പൂരിലെത്തി പാർട്ടി പ്രവർത്തകരെ കണ്ടിരുന്നു.




