Uncategorized

വനിതാ സംവരണ ബില്‍; കോണ്‍ഗ്രസ് വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എല്ലാവരുമായി കൂടിയാലോചിക്കാതെയാണ് ബില്ല് നടപ്പിലാക്കുന്നതെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് ഇന്ന് സര്‍വ്വകക്ഷി യോഗം കൂടാന്‍ നിര്‍ദേശിച്ചത്. നിയമനിര്‍മ്മാണത്തെ പാര്‍ട്ടി പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോള്‍ അതില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

‘കേന്ദ്രം ഒരു സര്‍വ്വകക്ഷിയോഗം വിളിക്കുകയും ചര്‍ച്ചകള്‍ക്ക് ഇടം ഒരുക്കുകയും ചെയ്താല്‍ ഞങ്ങള്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യും. എന്നാല്‍ കേന്ദ്രം ഒരു സര്‍വ്വകക്ഷി യോഗത്തിന് തയ്യാറാകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ഇന്ന് ഒരുസര്‍വ്വകക്ഷി യോഗം വിളിച്ചത്. യോഗതീരുമാനം അറിയിക്കാം’, ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളാരും വനിതാ സംവരണ നിയമത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ കേന്ദ്രം ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഇതിനകം തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ തീരുമാനങ്ങള്‍ക്ക് കൂട്ടായ ആലോചന ആവശ്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബില്ലില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയില്‍ നിന്നും പ്രധാനമന്ത്രി പിന്തുണ തേടിയിരുന്നു. ബില്ലിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നടന്ന അംബേദ്കര്‍ ജയന്തി പുഷ്പാര്‍ച്ചനയ്ക്ക് ശേഷമായിരുന്നു സംഭാഷണം. പാര്‍ട്ടിയിലും സഖ്യത്തിലും ചര്‍ച്ച ചെയ്തശേഷം നിലപാടെടുക്കുമെന്നായിരുന്നു ഖര്‍ഗെയുടെ മറുപടി. വനിതാ സംവരണം നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്തുളള കത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button