ക്ഷേത്രോത്സവത്തി ലെ പ്രസാദ സദ്യയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

കണ്ണൂർ മട്ടന്നൂർ കാരയിലെ ക്ഷേത്രോത്സവത്തിനിടെ പ്രസാദ സദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായത്. 300ലധികം പേരാണ് കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തിൽ ആറിന് സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയെന്നാണ് സംശയം. സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം, പനി, തലവേദന എന്നീ ശാരീരിക അസ്വസ്ഥകൾ ഉണ്ടായി.
ഏഴിന് ഉച്ച മുതലാണ് ആളുകൾ വ്യാപകമായി ആശുപത്രികളിൽ ചികിത്സ തേടി എത്തിത്തുടങ്ങിയത്. നിരവധി പേർ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളിൽ ചികിത്സയിലുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്‌മശാനത്തിൽ സംസ്കരിച്ചു.




