ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ സഹായം? രാജ്യത്തെ ഫണ്ടിൽ പ്രവർത്തിക്കണം: ബിജെപി നേതാവ് വിഷ്ണു വർധന്‍ റെഡ്ഡി

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ സഹായം എന്ന് എറണാകുളം ജില്ലയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) നിയമഭേദഗതി നടപ്പാക്കും. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു. തട്ടിപ്പുകാര്‍ മാത്രമേ എഫ്‌സിആര്‍എ നിയമഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്നും വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ വിദേശ സംഭാവനയ്ക്കായി യാചിച്ചുനില്‍ക്കുന്നുവെന്ന മട്ടിലാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും പറയുന്നതുപോലെ ഇക്കാര്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ശിവശങ്കര്‍ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി ആര്‍ ശിവശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു വിഷ്ണു വര്‍ധന്‍ റെഡി. എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പണം നല്‍കാത്തതെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി നേതാവ് ചോദിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 25നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ഏതെങ്കിലും എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്‌പെന്‍ഡോ റദ്ദാക്കുകയോ ചെയ്താല്‍ അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.




