മരിച്ചവരുടെ പുസ്തകം’; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?

ഈജിപ്തിലെ അൽ-ഗുറൈഫയിൽ നിന്ന് 3,500 വർഷം പഴക്കമുള്ള ‘മരിച്ചവരുടെ പുസ്തക’ത്തിന്‍റെ 42 അടി നീളമുള്ള പാപ്പിറസ് ചുരുൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. നെഭേപെറ്റിന്‍റേതെന്ന് കരുതുന്ന ഈ ചുരുൾ, പുരാതന ഈജിപ്തിലെ മരണാനന്തര ജീവിത വിശ്വാസങ്ങളിലേക്ക് വെളിച്ചം വീശുന്നു
പാറയിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾക്കും പുരാതന ശവസംസ്കാര കരകൗശല വസ്തുക്കളുടെ ധാരാളിത്തത്തിനും പേരുകേട്ട അൽ-ഗുറൈഫയിലെ ഒരു സെമിത്തേരിയിൽ നിന്നും ഈജിപ്ത് പുരാവസ്തു ഗവേഷകർ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തിന്‍റെ നഷ്ടപ്പെട്ടെന്ന് കരുതിയ 42 അടി കണ്ടെത്തി. ‘മരിച്ചവരുടെ പുസ്തകം’ (Book of the Dead) എന്നാണ് ആ പുസ്തകം ഈജിപ്തിൽ അറിയപ്പെടുന്നത്. ഇതോടെ പുരാതന ഈജിപ്തിന്‍റെ മരണാന്തര ജീവിത വിശ്വാസങ്ങളിലേക്ക് പുതിയൊരു വഴി തുറക്കപ്പെടുമെന്ന വിശ്വാസത്തിലാണ് പുരാവസ്തു ഗവേഷകര്‍. പുസ്തകത്തിന്‍റെ കണ്ടെത്തിയ 43 അടി ചുരുളും പൂർണ്ണമായും പാപ്പിറസിലാണ് എഴുതിയത്. ഈ മരിച്ചവരുടെ പുസ്തകം ബ്യൂട്ടെഹാമുന്‍റെ മകനായ നെഭേപെട്ടിന്‍റെതാണെന്ന് കരുതുന്നു.
മരിച്ചവരുടെ ചുരുൾ
ബിസി 1550 നും 1070 നും ഇടയിൽ സജീവമായിരുന്ന ഈ സെമിത്തേരിയിൽ നിന്നും മരണാനന്തര ജീവിതത്തിലൂടെ മരിച്ചവരെ ‘മുന്നോട്ട് നയിക്കാൻ’ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിപുലമായ ശവസംസ്കാര വസ്തുക്കൾ ഉണ്ടായിരുന്നു. മമ്മികൾ, ശവപ്പെട്ടികൾ, കുംഭങ്ങൾ, പ്രതിമകൾ, 25,000-ത്തിലധികം ഉഷാബ്തി പ്രതിമകൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. എന്നാല്‍ ‘മരിച്ചവരുടെ ചുരുൾ’ എന്നറിയപ്പെടുന്ന 43 അടി പാപ്പിറസ് രേഖ ലോകമെങ്ങുമുള്ള പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ നേടി. പൗരാണിക കാല ശവസംസ്കാരങ്ങളുടെ സവീശേഷതകൾ ഈ ചുരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം




