മാലയിലെ പുലിപ്പല്ല് ലോക്കറ്റ്: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകാനൊരുങ്ങി വനംവകുപ്പ്

കൊച്ചി: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ വനംവകുപ്പ് നോട്ടീസ് നൽകും. സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. റാപ്പർ വേടൻ (ഹിരൺദാസ്) പുലിപ്പല്ല് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയർന്നുവന്നത്.
സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. മാലയിലെ ലോക്കറ്റിലുള്ളത് യഥാർഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ രണ്ടാംഭാഗത്തിലാണ് പുലി ഉൾപ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാൻ പാടില്ല.
വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരേ പരാതി നൽകിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയിരുന്നത്. സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.




