തിരുവനന്തപുരം: തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ജോർജ് കുര്യൻ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. കേരളത്തിന്റെ വിഹിതം 70.80 കോടി രൂപയാണെന്നും മന്ത്രി വിവരിച്ചു.
മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൻ്റെ വിപുലീകരണത്തോടു കൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതി സാധ്യമാകും. ഈ പദ്ധതിയിലൂടെ ഏകദേശം 10,000പരം ആളുകൾക്ക് നേരിട്ടും അത്രത്തോളം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. പദ്ധതിയിൽ ജല കരസൗകര്യ വികസനം ഉൾപ്പെടുന്നു. ഇതിൽ 164 കോടി രൂപ ചിലവഴിച്ച് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇൻ്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാർഡ്‌ലൈറ്റിംഗ്, പ്രഷർ വാഷറുകൾ, ക്ലീനിംഗ് ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം & ഓട്ടോമേഷൻ മുതലായവ നടത്തുന്നതായിരിക്കും. ബാക്കി 13 കോടി സ്‌മാർട്ട് ഗ്രീൻ തുറമുഖം, തീരദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള ഗവൺമെന്‍റാകും പദ്ധതി നടപ്പാക്കുകയെന്നും ജോർജ് കുര്യൻ വിവരിച്ചു. നടപ്പാക്കേണ്ടത് സംസ്ഥാന ഗവൺമെന്റിന്റെ ചുമതലയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
കേരളത്തിലെ അഞ്ച് തുറമുഖങ്ങൾ നവീകരിക്കാനും തീരുമാനമായതായി കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. 126 കോടി രൂപ ആനുപാതിക ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയിൽ നിന്ന് കാസർകോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ തുറമുഖങ്ങളും എഫ് ഐ ഡി എഫ് ഫണ്ടിൽ നിന്നും അർത്തുങ്കൽ തുറമുഖവുമാണ് നവീകരിക്കുക. സംസ്ഥാന ഗവൺമെന്റ് 18 മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.
മത്സ്യബന്ധന രംഗത്തെ തൊഴിൽ വികസന സാധ്യതകളെ മുൻനിർത്തി കഴിഞ്ഞ പത്തു വർഷങ്ങളിൽ 38572 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തിയതായും ജോർജ് കുര്യൻ വ്യക്തമാക്കി.