ബോയിങ് കമ്പനി നിർമ്മിച്ച ഇൻ്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹമാണ് ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിൽ വെച്ച് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്‌പേസ് ഫോഴ്‌സ് സ്പേസസ് ഒക്ടോബർ 20 -ന് പുറത്തുവിട്ട പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം പൊട്ടിത്തെറിയിൽ ഉപഗ്രഹം 20 കഷണങ്ങളായി തകർന്നിട്ടുണ്ട്. ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകൾക്കു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിംഗ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഈ ഉപഗ്രഹം 2016 ഓഗസ്റ്റിൽ ആണ് വിക്ഷേപിച്ചത്.
ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. മുൻകാലങ്ങളിൽ ബോധപൂർവമായ ഉപഗ്രഹ നാശങ്ങളും ആകസ്മികമായ കൂട്ടിയിടികളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആകാശമാലിന്യങ്ങളിൽ ഏറിയ പങ്കും ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങളാണ്. ഭൂമിയിൽ പതിക്കുന്ന ബഹിരാകാശ മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥലമാണ് ശാന്തസമുദ്രത്തിലെ പോയിൻറ് നെമോ.
ബഹിരാകാശ മാലിന്യത്തിന് പിഴ ചുമത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 -ൽ ആയിരുന്നു ഇത്. ഒരു ടെലിവിഷൻ ഡിഷ് കമ്പനിക്കാണ് 1.2 കോടിരൂപ പിഴ ചുമത്തിയത്. ബഹിരാകാശ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ നാസ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭൂമിയിലെ സ്റ്റേഷനുകളിൽ നിന്ന് ലേസർ ഉപയോഗിച്ച് ഇവയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.