കണ്ണൂർ: പെട്രോൾ പമ്പ് തുടങ്ങുന്നതിനായി കൈക്കൂലി കൊടുത്തെന്ന് ആരോപണമുന്നയിച്ച വിവി പ്രശാന്തിനെതിരായ പരാതിയിൽ അനങ്ങാതെ ആരോഗ്യവകുപ്പ്. പ്രശാന്തിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർക്ക് നൽകിയ പരാതിയിൽ ഇതുവരേയും നടപടിയെടുത്തില്ല. പരിയാരം മെഡിക്കൽ കോളേജിൽ ജോലിയിലിരിക്കെ കച്ചവട സ്ഥാപനം തുടങ്ങിയതിൽ വിശദീകരണം തേടിയില്ലെന്നാണ് വിവരം. പ്രശാന്തിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നത്.
അതേസമയം, എഡിഎം നവീൻ ബാബു ജീവനൊടുക്കി ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.