മംഗളൂരു: മംഗളൂരുവിൽ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ. സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഹണിട്രാപ്പിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതിയിലൽ പറയുന്നു. നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ തന്റെ മരണത്തിന് കാരണം 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ സൂചന നൽകിയിരുന്നു.