തിരുവനന്തപുരം: കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയതകളുടെ പൊതു ശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്നും മന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് തരിഗാമി തോല്പിച്ചതെന്ന് റിയാസ് പറയുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവർഗ്ഗീയ ആശയങ്ങളെ രാഷ്ട്രീയമായി നേരിടുന്ന ഇടതുപക്ഷം തകരണമെന്ന് ഇത്തരം ശക്തികൾ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കുൽഗാമിലെ നീക്കം. രാഷ്ട്രീയ വെല്ലുവിളികളെ നേരിട്ട് ഉജ്ജ്വല വിജയമാണ് തരിഗാമി നേടിയതെന്ന് മന്ത്രി കുറിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ മത്സരിച്ച സായാർ അഹമ്മദ് റേഷിയായിരുന്നു കുൽഗാമിൽ തരിഗാമിയുടെ മുഖ്യ എതിരാളി. മുസ്ലിം ഭൂരിപക്ഷ സീറ്റിൽ താൻ പരാജയപ്പെട്ടാൽ അത് ഇസ്ലാമിന്‍റെ പരാജയമാണെന്ന് ജമാഅത്ത് സ്ഥാനാർത്ഥി പറഞ്ഞത് വലിയ വിവാദമായിരുന്നു. വോട്ടർമാരെ ധ്രുവീകരിക്കാനുള്ള ജമാഅത്തിന്‍റെ നീക്കം വിഫലമായെന്നും പ്രച്ഛന്ന വേഷധാരികൾക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും തരിഗാമി പ്രതികരിച്ചു. നാഷണൽ കോൺഫറൻസ് തരിഗാമിയെ പിന്തുണച്ചിരുന്നു. മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി മൊഹമ്മദ് അമിൻ ദാറാണ് മൂന്നാം സ്ഥാനത്തുള്ളത്.