ബെംഗളൂരു: 2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയത്തിനുണ്ടാവുക അഞ്ച് മൊഡ്യൂളുകള്‍. ഇതിലെ ആദ്യ ഭാഗം 2028ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് ഹ്യൂമണ്‍ സ്പേസ്‌ഫ്ലൈറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഹനുമാൻട്രായ് ബാലുരാഗിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ എന്നാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ പേര്.
നാസയടക്കമുള്ള ബഹിരാകാശ ഭീമന്‍മാര്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിനും ചൈനീസ് ബഹിരാകാശ നിലയത്തിനും കെട്ടിലും മട്ടിലും വെല്ലുവിളിയാവുന്ന ബഹിരാകാശ നിലയം പണിയാനുള്ള പദ്ധതികളിലാണ് ഇസ്രൊ. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ (BAS) 2035ഓടെ പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. വിവിധ ദൗത്യങ്ങളിലൂടെയാവും മൊഡ്യൂളുകള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക. ഇതിലെ ആദ്യ മൊഡ്യൂളായ ബാസ്-1 2028ല്‍ ഐഎസ്ആര്‍ഒ എല്‍വിഎം-3 റോക്കറ്റിന്‍റെ സഹായത്തോടെ വിക്ഷേപിക്കും. ഈ മൊഡ്യൂളിനുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞു. 52 ടണ്ണോളം ഭാരമുള്ള മൊഡ്യൂള്‍-1 ലൈഫ്-സപ്പോര്‍ട്ട് സംവിധാനങ്ങളും ക്രൂവിന് താമസിക്കാനുള്ള സൗകര്യങ്ങളും ഉള്ളയിടമായിരിക്കും. ആളില്ലാതെ വിക്ഷേപിക്കുന്ന ഈ മൊഡ്യൂള്‍ പരീക്ഷണഘട്ടത്തിന് ശേഷം മനുഷ്യവാസത്തിന് ഉപയോഗിക്കും. അഞ്ചാം മൊഡ്യൂളിനൊഴികെ ബാക്കി നാല് ഭാഗങ്ങള്‍ക്കും വ്യത്യസ്തമായ സോളാര്‍ പാനല്‍ സംവിധാനമുണ്ടാകും.