ബംഗളുരു: ബംഗളുരുവിൽ കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ചു. മാതാപിതാക്കളെ രണ്ട് പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം. അഞ്ച് വയസുകാരനായ ധീരജാണ് മരിച്ചത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിൽ ഡെലിവറി ജീവനക്കാരനായ അച്ഛൻ ബൽരാജ് കൊണ്ടുവന്ന കേക്കാണ് വീട്ടിൽ എല്ലാവരും കഴിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു ഉപഭോക്താവ് ഓർഡർ ചെയ്ത കേക്ക്, അദ്ദേഹം ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ബൽരാജ് വീട്ടിലേക്ക് കൊണ്ടുവന്നു എന്നാണ് പറഞ്ഞത്. ഈ കേക്ക് കഴിച്ചയുടൻ തന്നെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായി. അധികം വൈകാതെ അഞ്ച് വയസുകാരൻ ധീരജ് മരിച്ചു. ബൽരാജും ഭാര്യ നാഗലക്ഷ്മിയും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭക്ഷ്യ വിഷബാധയാണ് പ്രധാന സംശയമെങ്കിലും ആത്മഹത്യാ ശ്രമം പോലെയുള്ള മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനാണ് നിലവിൽ പൊലീസ് കാത്തിരിക്കുന്നത്. ഫലം ലഭിക്കുന്നതോടെ ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷ.