തിരുവനന്തപുരം:പശ്ചിമഘടത്തിലെ പരിസ്ഥിതി ലോലമേഖലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമ ഘട്ടത്തിന്‍റെ എക്കോളജിക്കലി സെൻസിറ്റീവ് ഏരിയാ(ESA) കണ്ടെത്തുന്നതിനായി ശ്രീ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതിക്ക് 2010-ലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപം നല്‍കിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 12 ജില്ലകളിലെ ജനവാസ മേഖലകള്‍ ഉള്‍പ്പെടെ ESA ആയി മാറുന്ന സ്ഥിതി വന്നു. തുടര്‍ന്ന് ജനങ്ങളിലുണ്ടായ ആശങ്ക കണക്കിലെടുത്ത് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ശ്രീ. കസ്തൂരി രംഗന്‍റെ നേതൃത്വത്തില്‍ ഉന്നതതല മേല്‍നോട്ടസമിതിയെ ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.