കോഴിക്കോട്: ‘കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു. ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണ്. സഹായിക്കണം.’ ഇങ്ങനെ ഒരു സന്ദേശമാണ് കോഴിക്കോട് സ്വദേശിക്ക് വാട്സ്ആപ് വഴി ലഭിച്ചത്. പിന്നീട് കദന കഥകൾ വിവരിക്കുന്ന ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും വന്നു. നിരവധി വിവരങ്ങൾ അയച്ചുകൊടുത്തു. എല്ലാം കണ്ട് മനസലിഞ്ഞപ്പോൾ കുറച്ച് പണം കടമായി കൊടുക്കാമെന്ന് കരുതി. എന്നാൽ വലിയ തട്ടിപ്പിലാണ് ചെന്നു ചാടുന്നതെന്ന സൂചനയേ അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാജസ്ഥാൻ സ്വദേശികളായിരുന്നു പിന്നിൽ.
കഷ്ടപ്പാട് പറഞ്ഞ് വാങ്ങി പണം പിന്നീട് ഇയാൾ തിരികെ ആവശ്യപ്പെട്ടു. അപ്പോൾ മറുപടി വന്നത് കുടുംബസ്വത്ത് വിൽപ്പന നടത്താൻ പോകുന്നുവെന്നും അത് കിട്ടുമ്പോ തിരികെ നൽകാമെന്നും. എന്നാൽ പിന്നാലെ നടുക്കുന്ന മറ്റൊരു വാർത്ത എത്തി. സ്വത്ത് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും അതിന്റെ പേരിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നു എന്നും അറിയിച്ചു.
ഇതിനെക്കാളൊക്കെ അപ്പുറം, തന്റെ സഹോദരി ആത്മഹത്യ ചെയ്തുവെന്നും പണം കൊടുത്ത കോഴിക്കോട് സ്വദേശിയുടെ പേര് ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്നും വിളിച്ച് അറിയിച്ചു. ഒരു ആത്മഹത്യക്കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. കൊലക്കുറ്റത്തിന് കേസിൽ പ്രതിയാകുമെന്നും നാട്ടിൽ നിന്ന് ആളുകൾ വന്നു കോഴിക്കോട് സ്വദേശിയെയും കുടുംബത്തെയും കൊല്ലുമെന്നുംഭീഷണിയായി.