എന്നാൽ ഡിജിപിയുടെ റിപ്പോർട്ടിലുളളത് കണ്ടെത്തലുകൾ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാർശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിൽ മുന്നിലുള്ള സിപിഐയിൽ വിഷയം ഉൾപ്പാർട്ടി വിമർശനത്തിനും കാരണമായിട്ടുണ്ട്.
മാമി തിരോധാന കേസ് , റിദാൻ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം കേസുകൾ അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നലെ ചേർന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജിപിയെ മാറ്റിനിർത്തിയത് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് വിലയിരുത്തുന്നത്.