അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രിമാരുടെ ഫോണ്‍ ചോർത്തുന്നതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ ആരോപണം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പി വി അൻവർ ഫോണ്‍ ചോർത്തൽ ഉന്നയിച്ചത്. എഡിജിപി മന്ത്രിമാരുടെ ഉള്‍പ്പടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം ഉന്നലധികം പ്രാവശ്യം അൻവർ ഉന്നയിച്ചു. മാവോയിസ്റ്റ് നിരീക്ഷണത്തിന്‍റെ മറവിൽ ഫോണ്‍ ചോർത്തിയെന്നാണ് ആരോപണം. അതൊടൊപ്പം താൻ ഫോണ്‍ ചോർത്തിയതായി സ്വന്തമായി അൻവർ അവകാശപ്പെടുകയും ചെയ്തിരുന്നു.