കൊച്ചി: എല്ലാ മതസ്ഥര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച് കൊച്ചി പടമുഗള്‍ ജുമാ മസ്ജിദിൽ ശ്രദ്ധേയമായി ‘ഓപ്പണ്‍ മസ്ജിദ്’ ആശയം.എല്ലാ മതസ്ഥർക്കും വന്ന് പ്രാർത്ഥിക്കാൻ അവസരം ഒരുക്കിയ പടമുഗൾ ജുമാ മസ്ജിദ് അതുവഴി വലിയൊരു സന്ദേശമാണ് ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തിന് നൽകിയത്. ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി പടമുഗള്‍ ജുമാ മസ്ജിദിന്‍റെ വാതിലുകൾ മതത്തിന്‍റെ അതിർവരമ്പുകള്‍ ഇവിടെ ഇല്ലെന്ന് പറയുന്ന ഹൃദയങ്ങളിലേക്കാണ് തുറന്നിട്ടത്.
സാധാരണ നിസ്കാരത്തിനായി മുസ്ലിം വിശ്വാസികള്‍ എത്തുന്ന പള്ളിയിലാണ് മതസൗഹാര്‍ദത്തിന്‍റെ സന്ദേശവുമായ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം നല്‍കിയത്. പള്ളിയിൽ സന്ദര്‍ശനം നടത്താനായതിന്‍റെയും അവിടത്തെ കാര്യങ്ങള്‍ അറിയാൻ കഴിഞ്ഞതിന്‍റെയും സന്തോഷവും അവിടെ എത്തിയവര്‍ പങ്കുവെച്ചു. ഡോ. എംപി സുകുമാരൻ നായര്‍, ജോണ്‍ ഫിലിപ്പ്, രംഗദാസ പ്രഭു അങ്ങനെ നിരവധി പേരാണ് ഗാന്ധി ജയന്തി ദിനത്തിൽ പള്ളിയിലെത്തിയത്.
ഇസ്ലാം മതവിശ്വാസികൾ അല്ലാതിരുന്നിട്ടും പള്ളി സന്ദര്‍ശിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. യാത്രക്കിടെ മുസ്ലീം പള്ളികൾ കാണുമ്പോഴേല്ലം ഇവിടെ എങ്ങെയാണ് പ്രാർത്ഥന, എന്തൊക്കെയാണ് വിശ്വാസികൾ ചെയ്യുക എന്നൊക്കെ ആലോചിച്ചിട്ടുള്ളവരാണിവര്‍. ആ ആലോചനക്കും സംശയങ്ങൾക്കും ഉത്തരം കിട്ടിയ സന്തോഷത്തിലാണ് അവർ. അതു തന്നെയാണ് പള്ളി വാതിലുകൾ തുറന്നിട്ടതിലൂടെ കാക്കനാട് പടമുഗൾ ജുമാ മസ്ജിദ് ആഗ്രഹിച്ചതും. തങ്ങള്‍ ആഗ്രഹിച്ച കാര്യം നടപ്പാക്കിയതിന്‍റെ സന്തോഷമാണ് മുഹമ്മദലി, പടമുഗൾ ജുമാ മസ്ജിദ് പ്രസിഡന്‍റ് മുഹമ്മദലിയും മുഖ്യ ഇമാം സഹിദുദ്ദീൻ ഹുദവിയും പങ്കുവെച്ചത്.