കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിലെ കാര്‍ അപകടത്തെ കുറിച്ചും പ്രതിയെ കുറിച്ചുമുളള കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ മുമ്പ് 5 കേസുകളുണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പൊലീസ് പുറത്ത് വിട്ടത്. മോഷണം, പൊതു മുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങി കുറ്റങ്ങൾക്കാണ് അജ്മലിനെതിരെ കേസെടുത്തിട്ടുളളത്.
അജ്മലും സുഹൃത്തായ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം മദ്യപിച്ചു. അപകടമുണ്ടാകുന്നതിന് 2 കിലോ മീറ്റർ അകലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്ത് ഇറങ്ങി. അതിന് ശേഷം വാഹനമോടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് മൊഴി. കൊല്ലം റൂറൽ എസ് പി സാബു മാത്യു അജ്മലിനെയും സുഹൃത്തായ യുവതിയെയും ശാസ്താംകോട്ട സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.
അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും.