ജൂലൈ 30 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കും രണ്ടേ മുക്കാലിനും ഇടയിലാണ് മുണ്ടക്കൈ ടൌണിലേക്ക് മലമുകളില്‍ നിന്നുള്ള കൂറ്റന്‍ പാറകളും മണ്ണു ചളിയും ഒലിച്ചിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ വാട്സാപ്പുകളില്‍ സഹായ സന്ദേശങ്ങള്‍ പ്രവഹിച്ചു. എന്നാല്‍, നേരം വെളുത്തപ്പോള്‍ മാത്രമാണ് പുറംലോകം ദുരന്തത്തിന്‍റെ വ്യാപ്തി അറിഞ്ഞത്. ദൃശ്യമാധ്യമങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ദുരന്തമുഖത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരന്തവ്യാപ്തിയും ലോകത്തെ അറിയിച്ച് കൊണ്ടിരുന്നു. ഇന്ന് നേരം പുലര്‍ന്നപ്പോള്‍ മലയാള ദിനപത്രങ്ങളെല്ലാം ഒത്തൊരു കാട്ടിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.
ഇന്ന് രാവിലെ മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത് മലയാള പത്രങ്ങളുടെ ആദ്യ പേജിന്‍റെ ചിത്രങ്ങളായിരുന്നു. മാതൃഭൂമി, മനോരമ, ദീപിക, ദേശാഭിമാനി, ജന്മഭൂമി, തുടങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ ദുരന്തമുഖത്ത് നിന്നും പകര്‍ത്തിയ ചിത്രത്തോടൊപ്പം തലക്കെട്ടുകള്‍ എല്ലാം ഒന്ന്, ‘ഉള്ളുപൊട്ടി’. മരിച്ചവരുടെ എണ്ണങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും കേരളത്തിന്‍റെ ഉള്ളുപൊട്ടിയ സംഭവമായിരുന്നു മുണ്ടക്കൈയില്‍ സംഭവിച്ചത്. വ്യത്യസ്ത ആശയധാരകള്‍ പിന്‍പറ്റുന്ന പത്രസ്ഥാപനങ്ങളുടെ എല്ലാം തലക്കെട്ടുകള്‍ കേരളത്തിന്‍റെ ഉള്ളുലച്ചലിനെ ഒത്തൊരുമയോടെ കണ്ടെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി.