ഇന്നലെ വൈകീട്ടോടെ താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചു. കിലോമീറ്ററുകള്‍ പൊട്ടിയൊഴുകിയ ഉരുളിന് അടിയില്‍പ്പെട്ട് പോയ ജനവാസമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
മിനിയാന്ന് രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലായിരുന്നു പ്രദേശത്ത് മരണമുഖം തീര്‍ത്തത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണമായും ഇല്ലാതാക്കി. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമായിട്ടില്ല.
ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയത്. കര,നാവിക, വ്യോമ സേനകളും രക്ഷാപ്രവര്‍ത്തകരും ദുരന്തമുഖത്ത് സജീവ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്.
ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്താണ് ഒരു താൽക്കാലിക പാലം ഉണ്ടാക്കിയത്. പിന്നീട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കയര്‍ കെട്ടി രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ചൂരൽമലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്‍റെ രക്ഷാദൗത്യം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിച്ചു.