31.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • പട്ടാമ്പി പുഴയിലെ ജലനിരപ്പുയരുന്നു, ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കും വിലക്ക്
Uncategorized

പട്ടാമ്പി പുഴയിലെ ജലനിരപ്പുയരുന്നു, ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കും വിലക്ക്


പാലക്കാട്: പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് യാത്രാ വിലക്കുള്ളത്. കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് തദ്ദേശസ്വയം ഭരണ എക്സൈസ് പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെയും മറ്റു അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നു. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നു. പൂമല ഡാമിന്‍റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകി. തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോർപറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

തൃശൂരിൽ മഴ തുടരുന്ന സാഹചര്യത്തില്‍ 5 താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്പുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4, മുകുന്ദപുരം- ഒന്ന്, തൃശൂര്‍- ഒന്ന്, തലപ്പിള്ളി – 4, ചാവക്കാട് – ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം.

Related posts

‘ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

Aswathi Kottiyoor

വെളുപ്പിച്ച് കൊടുക്കപ്പെടും’; ബിജെപിക്കെതിരെ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്

Aswathi Kottiyoor

മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

Aswathi Kottiyoor
WordPress Image Lightbox